ഗദ്ദാമകള്‍ പറയുന്നത്…
ഗള്‍ഫ് എന്നാല്‍ പലര്‍ക്കും അതൊരു സ്വപനനഗരി മാത്രമല്ല, ജീവിതം കൂടിയാണ്. ഒരു സാധാരണ / ശരാശരി മലയാളികള്‍ / ഗള്‍ഫുകാരന്‍ തന്റെ ജീവിതം എങ്ങനെ എങ്കിലും പച്ച പിടിപ്പിക്കണം എന്ന് ചിന്തിച്ചു ഉള്ളത് മുഴുവന്‍ പണയം വെച്ച് കിട്ടുന്ന കാശ് മുഴുവന്‍ കൊടുത്തു കിട്ടുന്ന വിസയില്‍ അവിടെ ചെന്ന് എങ്ങനെ ജീവിക്കുന്നു ആരും ചിന്തിക്കാറില്ല. ഒരു ശരാശരി ഗള്‍ഫുകാരന്‍ അവന്റെ ജീവിതം ചോരയാക്കി കിട്ടുന്ന കാശ് മുഴുവന്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ അവന്‍ ജീവിച്ചു തീര്‍ക്കുന്നത് അവനു വേണ്ടിയല്ല, മറ്റാര്‍ക്കോ വേണ്ടിയാണ്. അങ്ങനെ ജീവിച്ചു ജീവിതം തീരുമ്പോള്‍ മിച്ചമാകുന്നത്, ശൂന്യമായ പോക്കറ്റും, ഇനിയും പ്രതീക്ഷകള്‍ മാത്രമുള്ള മരുജീവിതവും മാത്രമാണ്. ഇവിടെയാണ് അയാള്‍ / അവള്‍ എങ്ങനെ ജീവിക്കുന്നു എന്നത് തിരിഞ്ഞു നോക്കേണ്ടതിന്റെ ആവശ്യകത.
ഗള്‍ഫുകാരന്റെ ജീവിതം പലതരത്തില്‍ വരച്ചു കാട്ടിയ അനേകം സിനിമകള്‍ നമുക്കുണ്ട്. അറബിക്കഥ, ദുബായ്, അയാള്‍ കഥ എഴുതുകയാണ്, ബാലറാം വെസ് താരാദാസ്… എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് കമല്‍ അണിയിച്ചൊരുക്കിയ ഗദ്ദാമ എന്ന സിനിമ നമ്മളുടെ മുന്‍പില്‍ എത്തുന്നത്. ഉള്ളം ചെറുതായെങ്കിലും ഒന്ന് കുത്തി നോവിക്കുന്ന ഒരു നല്ല സിനിമ എന്ന് പറയുന്നതില്‍ തെറ്റില്ല. ജീവിതം പച്ചപിടിക്കുന്നതും സ്വപ്‌നംകണ്ട് മരുഭൂവിലേക്ക് തള്ളപ്പെടുന്ന മലയാളികളുടെ യഥാര്‍ത്ഥ അവസ്ഥ ഈ ചിത്രം അതിഭംഗിയായി അവരുടെ കണ്ണീരിലൂടെ തന്നെ കാട്ടിത്തരുന്നു.
ഗള്‍ഫ് എന്നാല്‍ തേനും പാലും ഒഴുകുന്ന, സ്വര്‍ണ്ണം കായ്ക്കുന്ന മരങ്ങളുള്ള, എണ്ണ ധാരാളം ഉള്ള നാട് എന്നൊക്കെയുള്ള മലയാളികളുടെ പോതുചിന്തയില്‍ നിന്ന് മാറി, അവിടെയും ഒരു നരകം ഉണ്ട് എന്നുള്ളത് അറിയാതെ പോകുന്ന ഒന്നാണ്. നമ്മുടെ സിനിമകളില്‍ പലതും ഗള്‍ഫുകാരന്‍ എന്നാല്‍ നാട്ടില്‍ വന്നു അവന്റെ ജീവിതം സുഭിക്ഷമായി ജീവിച്ചു തീര്‍ക്കുന്ന ഒഅരാല്‍ എണ്ണ നിലയിലുള്ള ചിത്രീകരണം സാധാരണയാണ്. എന്നാല്‍ അവന്‍ / അവള്‍ അവിടെ ഏതു രീതിയില്‍ ജീവിക്കുന്നു എന്നുള്ളത്, ഗദ്ദാമ എന്ന ഈ ചിത്രം കാട്ടിത്തരുന്നു.
കാവ്യാ മാധവന്‍ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ജീവിത പ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവതി, ആ ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനായി, മറ്റെല്ലാ മലയാളികളെയും പോലെ അശ്വതിയും ഒടുവില്‍ തിരഞ്ഞെടുക്കുന്നത് ഗള്‍ഫ് എന്ന സ്വപ്‌നനഗരിയെ തന്നെയാണ്. അവിടെ അവള്‍ കണ്ട സ്വപനം അങ്ങനെ പെട്ടെന്ന് പച്ച പിടിക്കുന്ന ഒന്നായിരുന്ന ഒന്നല്ല. ഗള്‍ഫ് നാടുകളില്‍ ജോലിതേടിപ്പോകുന്ന ഏത് പെണ്‍കുട്ടിയും നേരിടുന്ന ദുരിതങ്ങള്‍ എത്ര ഭീകരമാനന്നു ഇത് വ്യക്തമാക്കുന്നു. കാവ്യാ മാധവന്‍ എന്ന അഭിനേത്രിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ക്കാണ് പിന്നീട് സിനിമ സാക്ഷ്യംവഹിക്കുന്നത്. ഒരു നടി എണ്ണ നിലയില്‍ അവര്‍ ആ കഥാ പാത്രത്തെ നെഞ്ചോട് ചേര്‍ത്ത് അഭിനയിച്ചു എന്നുള്ളത് ഈ ചിത്രത്തിന്റെ വിജയത്തിനു മേലുള്ള പ്രധാന്‍ കാരണമായി കാണണം. ബിജുമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കേവലം ഒരു പാട്ടുസീനിന്റെ ആയുസ്സുമാത്രമേ ഉള്ളു എങ്കില്‍പ്പോലും ചിത്രത്തിലുടനീളം ആ കഥാപാത്രത്തിന്റെ സാന്നിധ്യം നമ്മളറിയും. അതുപോലെയാണ് ഷൈന്‍ എന്ന പുതുമുഖതാരം അവതരിപ്പിച്ച ഇടയനും സുരാജ് വെഞ്ഞാറമ്മൂടിന്റെ ഉസ്മാനും. പ്രവാസികളുടെ ദുരിതങ്ങളില്‍ ഒരു കൈത്താങ്ങായി എവിടെയും എപ്പോഴും ഓടിയെത്തുന്ന റസാക്ക് എന്ന ശ്രീനിവാസന്‍ കഥാപാത്രം, ചിത്രത്തിനെ നന്മയുടെ അവസാന പ്രതീക്ഷയും അസ്ഥാനത്തല്ല എന്ന് വെളിവാക്കുന്നു.
എന്നാല്‍ ഇത് ഗള്‍ഫ് ജീവിതത്തിന്റെ ഒരു വശം മാത്രം. എല്ലാ അറബികളും മോശക്കാരാണ്, എല്ലായിടത്തും ഇങ്ങനെ ഒക്കെയാണ് എന്ന് പറയാനും വയ്യ. ഞാന്‍ ജിദ്ദയില്‍ താമസിക്കുമ്പോള്‍ ഞാന്‍ താമസിച്ചിരുന്നതിനു സമീപം സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു അറബിയുടെ വലിയ വില്ല, അതിനകത്ത് എന്താണ് നടക്കുന്നത് എന്ന് പോലും അറിയാന്‍ കഴിയാത്തവിധം വലിയ മതില്‍ കേട്ടുകളോട് കുടി യ ആവില്ല ഞങ്ങള്‍ക്ക് ഇപ്പോഴും കൌതുകമായിരുന്നു. ഒരു ദിവസം അധികം ദൂരയല്ലാത്ത ഷോപ്പിംഗ് സെന്ററില്‍ വെച്ച് അവിടെ ഡ്രൈവറായി ജോലി നോക്കുന്ന മലപ്പുറത്തുകാരന്‍ അകബറിനെ പരിചയപ്പെടുന്നത്. അപ്പോള്‍ അയാള്‍ പറയുകയാണ്. തന്റെ അറബിയെ പോലെ നല്ല അറബികള്‍ ലോകത്ത് വേറെ കാണില്ല എന്ന്. അയാള്‍ ജിദ്ദയില്‍ വന്നിട്ട് എട്ടു കൊല്ലമേ ആകുന്നുള്ളൂ.അതിനകം നാട്ടില്‍ ലക്ഷങ്ങള്‍ ചെലവാക്കി ഒരു ബംഗ്ലാവ് തന്നെ പണിതു. നാട് കണ്ടിട്ടില്ലാത്ത വിധം അയാളുടെ പെങ്ങളുടെ നിക്കാഹും നടത്തി. അയാളുടെ അറബി അയാള്‍ക്ക് എല്ലാ ആവശ്യങ്ങള്‍ക്കുമായി പണം കൊടുക്കുമായിരുന്നു. അയാള്‍ പറയുകയാണ്, അയാളെ മാത്രമല്ല…അവിടെ പണിയെടുക്കുന്ന നാല് ഫിലിപിന്‍ ഗദ്ദാമമാര്‍ക്കും ഇതേ സഹായങ്ങള്‍ ചെയ്യാറുണ്ട് എന്ന്. അപ്പോള്‍ എല്ലാവരും ചീത്തയാണ് എന്ന് പറയുക പ്രയാസമാണ്.
എന്തിനധികം പറയുന്നു, നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ ദിവസം ഒരു അഭിഭാഷകന്റെ വീട്ടില്‍ വേലയ്ക്കു നിന്നിരുന്ന പെണ്‍കുട്ടി കൊടിയ മര്‍ദ്ദനങ്ങള്‍ക്കു വിധേയയാകുകയും, മരണപ്പെടുകയും ചെയ്ത സംഭവം നാം കണ്ടതാണ്. സ്ഥിതി എല്ലായിടത്തും ഒരുപോലെ ആണ് എന്ന് കാര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയാണ്. വര്‍ക്ക് വിസയും, പെര്‍മിറ്റും ഒക്കെ ഉണ്ടായിട്ടും കൊടിയ ചൂഷണങ്ങള്‍ക്ക് നമ്മുടെ ആളുകള്‍ വിധേയരാകുന്നുവെങ്കില്‍ , അത് തടയാന്‍ നമ്മുടെ സര്‍ക്കാര്‍ ആവും വിധം അതാതു രാജ്യങ്ങളുമായി കരാറുകളില്‍ ഒപ്പിടുകയും തങ്ങളുടെ പൌരന്മമാര്‍ രാജ്യത്തിനു പുറത്ത് സുരക്ഷിതര്‍ ആണ് എന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത തീര്‍ച്ചയായും ഉണ്ട് എന്നറിയുക.
51 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







