മിമിക്സ് പരേഡിനു മുപ്പതു വയസ്സ്
ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു, മലയാളിടെ ചിരിയില്‍ തന്നെ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച, എണ്‍പതുകളില്‍ നിറഞ്ഞു നിന്നിരുന്ന മികിക്സ് പരേഡ് എന്ന മനോഹരമായ കലാരൂപത്തിന് ഇന്ന് മുപ്പതു വയസ്സ്. യൌവ്വനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഒരേ ഒരു വിഷമം 30 വര്‍ഷം മുമ്പ് 1981 സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഫൈന്‍ ആര്‍ട്‍സ് ഹാളില്‍ അരങ്ങേറിയ മിമിക്സ് പരേഡ് എന്ന കലാരൂപം മരിച്ചു കഴിഞ്ഞു. ഇപ്പോഴുള്ളത് കോക്രി എന്ന അറപ്പുളവാക്കുന്ന പ്രകടനങ്ങള്‍ മാത്രം. രസകരങ്ങളായ പഴയ മിമിക്സ് പരേഡിന്റെ പല പഴയ സ്കിറ്റുകള്‍ അഴിച്ചു പണിതും, റീമേക്കുകള്‍ ഉണ്ടാക്കിയും വീണ്ടും വീണ്ടും അവതരിപ്പിക്കുമ്പോള്‍ അത് കണ്ടു കൈയ്യടിക്കണോ കൂവാണോ എന്ന് മാത്രമേ ആലോചിക്കേണ്ടതുള്ളൂ.
മുപ്പതു വര്‍ഷം മുന്‍പ് അവതരിപ്പിക്കപ്പെട്ട മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് രൂപം നല്‍കിയ (അല്ല പ്രസവിച്ചത് എന്ന് പറയുന്നതാവും ശരി) നാല്പതു വര്‍ഷം പൂര്‍ത്തിയാക്കിയ കൊച്ചിന്‍ കലാഭവന്‍ എന്ന മികച്ച കലാ സ്ഥാപനത്തെയും അതിന്റെ സാരഥി ആയിരുന്ന ആബേല്‍അച്ഛനും എന്റെ പ്രണാമം. ആദ്യത്തെ മിമിക്സ് പരേഡ് ഗ്രൂപ്പ് വെറും ആറു പേരില്‍ നിന്നാണ് തുടങ്ങിയത്. ഇന്നത്തെ താരങ്ങളായ സിദ്ദീക്ക്-ലാല്‍ , കെ എസ പ്രസാദ്, കലാഭവന്‍ റഹ്മാന്‍, അന്‍സാര്‍ , പേട്ട വര്‍ക്കി എന്നിവര്‍ ചേര്‍ന്നാണ് കലാഭവന്റെ ധനശേഖരാണര്‍ത്ഥം സംഘടിപ്പിച്ച, ചരിത്രമായി മാറിയ ആദ്യ സ്റ്റേജ് ഷോ നടത്തിയവര്‍. ഒരു ട്രൂപ്പുണ്ടാക്കി, അതില്‍ മികച്ച സ്കിറ്റുകള്‍ തയ്യാറാക്കി അത് ഭംഗിയായി, അവതരിപ്പിച്ച അവരുടെ അര്‍പ്പണ ബോധമാണ് പിന്നീട് ആ കലാകാരന്മമാരെ മലയാള സിനിമയിലെ മുടിചൂടാമന്നന്മമാര്‍ ആക്കിയത് എന്നതിന് ഒരു സംശയവും ഇല്ല.
കലാഭവനില്‍ ചേക്കേറിയവരില്‍ പലരും സിനിമയില്‍ മിന്നുന്ന പ്രകടങ്ങള്‍ കാഴ്ച വെക്കുന്നതാണ് നമ്മള്‍ കണ്ടത്. കലാഭവന് പിന്നാലെ കൊച്ചിന്‍ ഹരീശ്രീയും കടന്നു വന്നതോടെ മിമിക്സ് പരേഡ് എന്ന കലാരൂപം കൂടുതല്‍ നല്ല തലങ്ങള്‍ തേടി, കൂടുതല്‍ സ്റ്റേജുകള്‍ കീഴടക്കി, ജനമനസുകള്‍ കവര്‍ന്നു അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തി എന്ന് പറയുന്നതാവും ശരി. ആ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ അന്തരിച്ച നടന്‍ സൈനുദ്ദീന്‍, അനതരിച്ച മറ്റൊരു നടനായ എന്‍. എഫ് വര്‍ഗീസ്, ജയറാം, ദിലീപ്, കലാഭവന്‍ മണി, ഹാസ്യ നടന്റെ ഭാവങ്ങള്‍ നിന്ന് വേരിട്ടഭിനയത്തിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സലിം കുമാര്‍ , നാരായണ്‍ കുട്ടി, അബി, കലാഭവന്‍ നവാസ്, കലാഭവന്‍ റഹ്മാന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ നാസര്‍, കലാഭവന്‍ സന്തോഷ്, കലാഭവന്‍ സജീവന്‍, കലാഭവന്‍ പ്രജോദ്, കലാഭവന്‍ ജാഫര്‍ അങ്ങനെ നീളുന്ന ഒരു ചിരിനിരയായിരുന്നു ആദ്യകാലത്ത് കലാഭവനിലൂടെയും, ഹരിശ്രീയിലൂടെയും വളര്‍ന്നു വന്നത്.
കലാഭവനിലൂടെയും ഹരിശ്രീയിലൂടെയും അല്ലാതെ മിമിക്രി എന്ന കലാരൂപത്തെ അതിന്റെ തനിമയോടെ തന്നെ കൈകാര്യം ചെയ്തവര്‍ പിന്നെയും ധാരാളമുണ്ട്. അവരില്‍ പ്രമുഖര്‍ ആണ്, കോട്ടയം നസീര്‍ , ടിനി ടോം, ഉണ്ട പക്രു, നാദിര്‍ഷ, സുരാജ് വെഞ്ഞാറാമൂട്, പിഷാരടി, അയ്യപ്പ ബൈജു, മണികുട്ടന്‍ അങ്ങനെ നീളുന്ന ഒരു വലിയ നിര ഇപ്പോള്‍ സിനിമയില്‍ സജീവ സാനിധ്യമാണ്. മുപ്പതു വര്‍ഷം പിന്നിടുമ്പോള്‍ എണ്‍പതുകളില്‍ സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ മെനെഞ്ഞെടുത്ത ഒരു പാട് നല്ല സ്കിറ്റുകള്‍ ഭാവഭേദം വരുത്തി വീണ്ടും വീണ്ടും കലാസ്വാദകരെ ബോറടിപ്പിക്കുക എന്നതല്ലാതെ പുതിയതായി ഒന്നും ചെയ്യുന്നില്ല.
മിമിക്സ് പരേഡ് എന്ന പേരില്‍ കലാഭവന്‍ അന്‍സാര്‍ കഥയെഴുതിയ ഒരു സിനിമ മലയാളക്കരയില്‍ വന്‍ വിജയം നേടുകയും തുടര്‍ന്ന് കാസര്‍ഗോഡ് കാദര്‍ ഭായി എന്ന സിനിമ സൂപ്പര്‍ ഹിറ്റാകുകയും ചെയ്തത് മിമിക്സ് പരേഡ് എന്ന വ്യാജമില്ലാത്ത കോമഡിയുടെ അന്തസ്സ് ഒന്ന് കൊണ്ട് തന്നെയാണ്. അതുകൊണ്ട് ആ കലാരൂപത്തെ നശിച്ചു പോകാതെ താങ്ങി നിര്‍ത്തുന്ന എല്ലാ കലാകാരന്‍മ്മാരോടും എനിക്ക് ബഹുമാനവും അതിനപ്പുറം സങ്കടവും ആണ്, മിമിക്സ് മാറി മിമിക്രിയും അതിപ്പോള്‍ കോക്രിയും മാത്രമായി പോകുന്നതില്‍ .
120 total views, 2 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







