എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൂടാ…?
പ്രിയ അധികാരിക്ക് (അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ ),
എന്‍ഡോസള്‍ഫാന്‍ മൂലം പൊറുതി മുട്ടുന്ന ജീവിതം തന്നെ ഇരുട്ടിലായ ഒരു പ്രദേശത്തേക്ക് (കാസര്‍ഗോഡ്) ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. കേരള ഭൂപടത്തില്‍ അധികകാലമായി നിറഞ്ഞു നില്‍ക്കുന്ന ഈ മലയോര ജില്ലയിലേക്ക് താങ്കള്‍ക്ക് സ്വാഗതം. അധികാരത്തിന്റെ അമൃത് ആസ്വദിക്കുന്ന നിങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതം വലിയ വിലയുള്ളതൊന്നും ആണന്നു ഞങ്ങള്‍ ഇത്രയും കാലത്തെ അനുഭവം കൊണ്ട് നേരിട്ട് മനിസിലാക്കിയതാണ്.ഇത്രയും ദുരന്തം വിതചിച്ചിട്ടും ഞങ്ങള്‍ക്ക് ഇതുവരെയും മനിസിലാകത്ത ഒരു കാര്യം നിങ്ങള്‍ ഇപ്പോഴും ഇതിനെ പറ്റി പഠിക്കുന്നത്തെ ഉള്ളു, എന്നത് വലിയ വിഷമം തോന്നിച്ചു എങ്കിലും ഇപ്പോഴതും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.
1962-ല്‍ സ്ഥാപിതമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഇവിടെ ഇരുപതിലേറെ ഗ്രാമങ്ങളിലായി മൂന്നു സെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന 4,696 ഏക്കര്‍ കശുവണ്ടിത്തോട്ടമുണ്ട്. ഇന്നാട്ടിലെ നിരപരാധികളായ നാട്ടുകാരുടെമേല്‍ അശനിപാതം പോലെ ആകാശത്തു നിന്നുള്ള കീടനാശിനി പ്രയോഗത്തിന്റെ ദുരിതഫലങ്ങള്‍ നിപതിക്കുവാന്‍ തുടങ്ങുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. തേയിലക്കൊതുകിനെ നേരിടാന്‍ 1977-’78 കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. 1981 മുതല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണവെച്ച് പതിവായി കീടനാശിനി പ്രയോഗം തുടര്‍ന്നു.അതിന്റെ തിക്തഫലങ്ങള്‍ അനുങ്ങവിക്കാന്‍ ഈ പാവം ഞങ്ങളും. നരകതുല്യമായ 24 വര്‍ഷക്കാലം, ജന്മവൈകല്യങ്ങളായും ബുദ്ധിമാന്ദ്യമായും അന്തഃസ്രാവ ഗ്രന്ഥി തടസ്സങ്ങളായും അര്‍ബുദമായും വന്ധ്യതയായും ഈ പൈശാചിക രാസവസ്തു ആ പ്രദേശത്തിലെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുംമേല്‍ വന്‍ദുരിതമായി പെയ്തുകൊണ്ടിരുന്നു.
ഇപ്പോള്‍ രണ്ടായിരത്തില്‍ അധികം പേര്‍ അതിഭീകരങ്ങളായ ജനിതക വൈകല്യങ്ങള്‍ക്കിരയാവുകയും അതിന്റെ തിക്തഫലങ്ങള്‍ അനുങ്ങവിക്കുകയും ചെയ്യുന്നു. അതിനെല്ലാമാപ്പുറം സമൂഹത്തില്‍ ഞങ്ങള്‍ അകറ്റപ്പെട്ടു (ഒറ്റപ്പെട്ടു) , വിവാഹാലോചനകള്‍ പോലും മുടങ്ങുന്ന സ്ഥിതിവിശേഷം ഈ പ്രദേശത്ത് ഇപ്പോള്‍ ഇവിടുത്തുകാരുടെ ജീവിതം എത്രമാത്രം ദുസഹമാക്കുന്നു എന്നതിന്റെ വലിയ തെളിവല്ലേ..? വികൃതമായ വൈരൂപ്യങ്ങളേക്കാള്‍ വികൃതമായ മനുഷ്യക്കോലങ്ങള്‍ താങ്കള്‍ക്ക് ഈ പ്രദേശത്ത് അല്ലാതെ പട്ടിണി കോലങ്ങളുടെ നാടായ സോമാലിയയില്‍ മാത്രമായിരിക്കും എന്ന് എനിക്ക് വ്യക്തമായി പറയാന്‍ പറ്റും. താങ്കള്‍ക്ക് സാങ്കല്‍പ്പിക്കുവാന്‍ കഴിയുന്നതിനേക്കാള്‍ ഭീകരമാണ് ഇന്ന് ഞങ്ങളുടെ അവസ്ഥ. അതിനു കാരണക്കാരായവര്‍ സസുഖം ഞങ്ങളുടെ മുന്‍പില്‍ തന്നെ ഒരുലുംപും ഇല്ലാതെ ജീവിക്കുമ്പോള്‍ അതിന്റെ തികതഫലങ്ങള്‍ അനുഭവിക്കാന്‍ മാത്രം ഞങ്ങള്‍ ചെയ്ത പാതകം എന്ത്..?
കണ്ണുകളില്ലാതെ ജനിച്ചുവീണ കടിഞ്ഞൂല്‍ക്കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോഴേക്ക് ഹൃദയം തകര്‍ന്നു മോഹാലസ്യപ്പെട്ടു വീഴുന്ന ഒരമ്മയെ താങ്കള്‍ കണ്ടിട്ടുണ്ടോ? ആ അമ്മയുടെ മുലക്കണ്ണുകള്‍ക്കു പാല്‍ചുരത്താന്‍ കുഞ്ഞിന്റെ മൂക്കിനുതാഴെ വായയുണ്ടായിരുന്നില്ല; പകരം ഒരു പിളര്‍പ്പുമാത്രം. ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു, ഇപ്പോഴും തീരെ വളര്‍ച്ചയെത്താതെ, പ്രായമായ അമ്മയ്ക്ക് എന്നും വേദനയായി ആ ‘കുട്ടി’ ജീവിക്കുന്നു. അകാലവാര്‍ധക്യം വന്ന്, കണ്ണുകാണാനാകാതെ, നടക്കാന്‍പോലുമാകാതെ നരകിക്കുന്ന ഇരുപത്തിമൂന്നുകാരനെ കാണണമെങ്കില്‍ ഇവിടെ വന്നാല്‍ മതി. ഉത്സാഹപൂര്‍വം ഓടിക്കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരി ഈ വിഷസ്പര്ശമേറ്റയുടന് പുഴുക്കുത്തേറ്റ ഇളംചെടിപോലെ വാടിക്കരിഞ്ഞുപോകുന്ന കാഴ്ച താങ്കള്‍ക്കു സങ്കല്പിക്കാനാകുമോ? പ്രായമെത്തുംമുമ്പേ പെണ്‍കിടാങ്ങള്‍ പ്രായപൂര്‍ത്തിയാവുന്നു; മാസത്തില്‍ രണ്ടോ മൂന്നോ വട്ടം മാസമുറ വരുന്നു, മറുവശത്ത് ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാന്‍ ഏറെ വൈകുന്നു. സ്വന്തമായി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാകാത്ത പ്രായമേറിയ മക്കളെയും പേറി നടക്കുന്ന അമ്മമാരെ താങ്കള്‍ക്കിവിടെ കാണാം.
ജനിച്ച നാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞ്. കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍ .. ജനിച്ചശേഷം ഒരിക്കല്‍ പോലും നിവര്‍ന്നു നില്‍ക്കാന്‍ ആകാതെ ഇന്നും തറയില്‍ ഇഴയുന്ന യൗവനങ്ങള്‍ . മാനസിക വൈകല്യം ബാധിച്ചു പിച്ചും പേയും പറയുന്നവര്‍ . പലതരത്തിലുള്ള അര്‍ബുദം ബാധിച്ചവര്‍ . ദേഹമാസകലം പൊട്ടി പഴുത്ത വൃണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍ . മാംസ പിണ്ഡങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപ്പെട്ട യുവതികള്‍ . അപസ്‌മാര രോഗികള്‍ … ഇങ്ങനെയുള്ളവരെ ചിക്ത്സിക്കാന്‍ സര്‍ക്കാര്‍ പോലും ഒരാനുകൂല്യവും നല്‍കുന്നില്ല എന്നത് ഖേദകരം. എല്ലാം പേപ്പറില്‍ മാത്രം.
എന്നാല്‍ ഞങ്ങളെ വേദനിപ്പിച്ച മറ്റൊരു സംഭവം അടുത്തകാലത്തുണ്ടായി. ഒക്ടോബര്‍ ഇരുപത്തിയഞ്ചിനു തളിച്ച എന്ടോസള്‍ഫാന്‍ മൂ ലമല്ല ഞങ്ങള്‍ക്കുണ്ടായ ഈ വന്‍ വിപത്തുകള്‍ എന്ന് ഒരു വിദഗ്ധ സമിതി വിലയിരുത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് പറഞ്ഞത് തികച്ചും ബാലിശവും കാര്യങ്ങളെ അറിയാമായിരുന്നിട്ടും അറിഞ്ഞില്ല എന്ന ഭാവം നടിക്കുക കൂടി ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും ഇവിടുത്തെ അമ്മമാരുടെ കണ്ണുനീരായി ഈ സര്‍ക്കാരിന് മേല്‍ പതിക്കുമെന്നത് എനിക്ക് നല്ല നിശചയം ഉള്ള കാര്യമാണ്.
കുറഞ്ഞ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ബാധ തന്നെ വൃക്കകളെയും ഭ്രൂണത്തെയും കരളിനെയും ബാധിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളില്‍ അതു വിഷം കലക്കുന്നു, മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും വന്യമൃഗങ്ങള്‍ക്കും മാരകമാണത്. ഇക്കാര്യം സ്ഥാപിക്കാന്‍ വസ്തുതകളും തെളിവുകളും ധാരാളമുണ്ട്. ബാംഗ്ലൂരിലെ റീജ്യണല്‍ റിമോട്ട് സെന്‍സിങ് സര്‍വീസ് സെന്റര്‍ പദ്രെ ഗ്രാമത്തില്‍ നടത്തിയ ഉപഗ്രഹചിത്രണ പഠനമാണ് ഏറ്റവും നല്ല തെളിവായി നമ്മുടെ മുന്നിലുള്ളത്. ആകാശത്തുനിന്ന് തളിക്കുന്ന ഏതു വിഷവസ്തുവും വളരെപ്പെട്ടെന്നു തന്നെ ഭൂജലത്തിലെത്തി ലയിച്ചുചേരും. തോട്ടങ്ങളുള്ള കുന്നിലേക്ക് വെട്ടിയിറക്കിയുണ്ടാക്കുന്ന തുരങ്കങ്ങളില്‍ നിന്നാണ് ഇന്നാട്ടുകാര്‍ കുടിവെള്ളമെടുക്കുന്നത്. തോട്ടത്തില്‍ തളിക്കുന്ന കീടനാശിനികള്‍ അതിലെ വെള്ളവും വിഷലിപ്തമാക്കും. ഒഴുകിയെത്തുന്ന വെള്ളത്തിലൂടെയെത്തുന്ന മാലിന്യങ്ങള്‍ മണ്ണില്‍ ശേഖരിക്കപ്പെടുന്നു. ഈ മണ്ണില്‍ കൃഷിചെയ്തുണ്ടാക്കുന്ന വിളകള്‍ വിഷവസ്തുക്കളുടെ ശേഖരമായിത്തീരുന്നു. ഒടുവിലവ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളിലെത്തും – ഇതായിരുന്നു അവരുടെ പഠനത്തിന്റെ നിഗമനം. ഇപ്പോളെങ്ങനെ…?
പ്രകൃതിസമ്പത്തിനു മേല്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന കാര്യത്തില്‍ താങ്കള്‍ക്കു വിയോജിപ്പുണ്ടാകില്ലല്ലോ? മനുഷ്യന്റെ ദുരിതങ്ങള്‍ക്കൊപ്പം ഇവിടത്തെ മിണ്ടാപ്രാണികളനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും ഒരു നിമിഷം ചിന്തിക്കുക. കീടനാശിനി തളിക്കുന്ന സമയത്ത് ഇവിടത്തെ തവളകളും കോഴികളുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി. കുളങ്ങളിലും അരുവികളിലും മീനുകള്‍ ചത്തുപൊങ്ങി.കാലികളില്‍ ഇല്ലാത്ത രോഗങ്ങള്‍ അതീവ ഗുരുതമായി പടര്‍ന്നു. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ മാത്രമായി ഇതിനകം പതിനഞ്ചോളം സമതികള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇനി ഇത്തരത്തിലുള്ള സമതികളോട് സഹകരിക്കണ്ടായെന്നു നാട്ടുകാര്‍ കൂട്ടമായി ഒരു തീരുമാനമെടുത്താല്‍ അതിനെ ന്യായീകരിക്കുകെ വഴി ഉള്ളു. എന്തൊക്കെ ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രിയങ്കരായവരെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥപ്രമുഖരുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള പ്രദര്‍ശനവസ്തുവാക്കാന്‍ അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു കാരണം.
നാട്ടുകാരുടെ ആവശ്യങ്ങള്‍ വളരെ ലളിതമാണ്. ഇനിയുമെത്തുന്ന സമിതികള്‍ ദുരന്തബാധിതരെ ഓരോരുത്തരെയായെടുത്ത് വിദഗ്ധവൈദ്യപരിശോധനയ്ക്കു വിധേയരാക്കണം; അവര്‍ക്ക് ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കണം, അതിനുള്ള ചെലവു മുഴുവന്‍ വഹിക്കണം. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരടങ്ങിയതായിരിക്കണം സമിതി. ഇത്തരത്തിലുള്ളതാണ് സമിതിയുടെ പ്രവര്‍ത്തനമെങ്കിലത് സ്വാഗതാര്‍ഹമായിരിക്കും. അല്ലാതെ, ഇപ്പോഴത്തെപ്പോലെ കൃഷിശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും സന്നദ്ധസംഘടനാപ്രതിനിധികളുമടങ്ങുന്ന അനുഷ്ഠാനപരമായൊരു സമ്മിശ്രത്തോട് സഹകരിക്കാന്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല. ഈ പശ്ചാത്തലത്തില്‍ , താങ്കലോട് എനിക്ക് ചോദിക്കുവാനുള്ളത് അറുപത്തി മൂ ന്നു രാജ്യങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ സുരക്ഷിതത്വം മനിസിലാക്കി ഈ മാരകവിഷവസ്തു നിരോധിച്ചു എങ്കില്‍ എന്ത് കൊണ്ട് നമ്മുടെ നാട്ടിലും ഇത് നിരോധിചിച്ചു കൂടെ..? അങ്ങനെ പ്രത്യാപത്തില്‍പെട്ടിരിക്കുന്ന അനേകായിരം ജനങ്ങളുടെ കണ്ണുനീരിനു താങ്കള്‍ വില കല്‍പ്പിക്കുന്നു എന്ന് കരുതാനാവും. ഒരു ദിവസമെങ്കിലും ഞങ്ങള്‍ പിറന്നു വീണ മണ്ണില്‍ സമാധാനത്തോടെ കുടുംബത്തോടൊപ്പം കഴിയണമെന്നുള്ള ആഗ്രഹം കൊണ്ട് ഇത്രയും എഴുതി എന്നെ ഉള്ളു.
എന്ന്,
വിലപിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി…
അമ്മണി അമ്മാള്‍
(ദുരന്തഫലം അതിസാഹസികമായി അതിജീവിച്ചു പോരുന്ന അനേകായിരങ്ങളില്‍ ഒരുവള്‍ )
125 total views, 2 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.








Pingback: Tweets that mention എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൂടാ…? | തട്ടകം THATTAKAM || റ്റോംസ് കോനു