ഞങ്ങള്‍ ദുഖിക്കുന്നു.. അതിലേറെ ലജ്ജിക്കുന്നു…
വാര്‍ത്തകള്‍ എന്നും മലയാളികളുടെ ജീവിതത്തിനോപ്പമാണ്. ഓരോ വാര്‍ത്തയും വാര്‍ത്തകളും നമ്മളും ചാനലുകളും ആഘോഷമാക്കാറുണ്ട്. പുതിയത് വരുമ്പോള്‍ അത് എത്ര വലുതാണെങ്കിലും നാലുകോളത്തില്‍ നിന്ന് അകത്തെ പേജിലെ ചെറിയ കോളം വാര്‍ത്തയായോ, കവര്‍സ്റ്റോറി യില്‍ നിന്നും കാലഹരണപ്പെട്ടതിലെക്കുമൊക്കെ നമ്മള്‍ മാറ്റിയിടാറുണ്ട്. അതാരുടെയും കുഴപ്പമല്ല, പുതിയത് അത്രയ്ക്ക് രസമുള്ളതും, പഴയതിനേക്കാള്‍ വീര്യമുള്ളതുമാകുമ്പോള്‍ നാം അങ്ങനെയല്ലാതെ പിന്നെ എന്ത് ചെയ്യും. നമ്മള്‍ അത്രപെട്ടെന്നു മറന്നു കളയാന്‍ പാടില്ലാത്ത രണ്ടു പേരുകളാണ് വിനീതയുടെയും രമ്യയുടെതും. ഏതു രമ്യ…? ഏതു വിനീത…?
ചികിത്സാരംഗത്ത് അത്യാധുനിക സൌകര്യങ്ങളുടെ എല്ലമെല്ലമെന്നു വിശേഷിപ്പിക്കപ്പെട്ട കൊല്‍ക്കത്തയിലെ ഏഴുനിലകളുള്ള, കാന്‍സര്‍ ചികിത്സയ്ക്കു പേരുകേട്ട അഡ്വാന്‍സ്ഡ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആശുപത്രിയിലെ യുവനഴസുമാരായിരുന്നു കോട്ടയം ജില്ലയിലെ കടുത്തുരുത്തി കോതനല്ലൂര്‍ പുളിക്കല്‍ വീട്ടില്‍ വിനീതയും ഉഴവൂര്‍ ഈസ്റ്റ് മേച്ചേരില്‍ രമ്യയും. ഇപ്പോള്‍ നിങ്ങളുടെ ഓര്‍മ്മ ചൂട് പിടിച്ചു കാണും. തിരസ്കരിക്കപ്പെട്ട വാര്‍ത്തകളില്‍ നമ്മള്‍ കാണാതെ പോയ, കണ്ടിട്ടും വേണ്ട പ്രാധാന്യം കൊടുക്കാതെ പോയ നിലവിളികളുടെ അവശേഷിക്കുന്ന ഓര്‍മ്മകളായി, ദുരന്തമുണ്ടായി മാസം ഒന്ന് തികയാറായിട്ടും അവര്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നത്. ആതുരസേവന മേഖലയ്ക്കു തന്നെ ഒരു ദുരന്തത്തിന്റെ വേദനയുടെ കണ്ണീരിന്റെ മരിക്കാത്ത സമാരകമായി ആ ദിനങ്ങള്‍ അവശേഷിക്കുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 9ന് പുലര്‍ച്ചെ മൂന്നുമണിക്ക് അശ്രദ്ധയും കാര്യക്ഷമതക്കുറവും മൂലം ബേസ്‌മെന്റില്‍ നിന്നും പടര്‍ന്ന തീയില്‍ വെന്തുമരിച്ചത്, അവിടെ ചികിത്സയിലുണ്ടായിരുന്ന (ഉറക്കത്തിലായിരുന്ന) നൂറില്‍ അധികം ആളുകളാണ്. സ്വന്തം ജീവനുംകൊണ്ട് ആശുപത്രിജീവനക്കാര്‍ ഓടിരക്ഷപെടാന്‍ വെമ്പല്‍ കാട്ടിയപ്പോള്‍ സ്വന്ത ജീവന്‍ വരെ പണയപ്പെടുത്തി ആതുരസേവനം എന്ന വാക്ക് അര്‍ത്ഥവത്താക്കും വിധം മലയാളി നഴ്‌സുമാരായ വിനീതയും രമ്യയും സ്ത്രീവാര്‍ഡിലെ ഒമ്പതു രോഗികളില്‍ എട്ടുപേരെയും തീയുടെ നാവില്‍ നിന്നും രക്ഷിച്ചു. ആളിപ്പടരുന്ന തീയിക്കൊപ്പം നിറഞ്ഞുയരുന്ന പുകയും വകവെയ്ക്കാതെ, കാലൊടിഞ്ഞു കിടക്കുകയായിരുന്ന ഒമ്പതാമത്തെ രോഗിയെയും താങ്ങിയെടുത്ത് ഏണിപ്പടികളിറങ്ങുന്നതിനിടയില്‍ അവര്‍ കുഴഞ്ഞുവീണു. ഒടുവില്‍ തീയുടെ കറുത്ത പുക ചുരുലുകള്‍ക്കുള്ളില്‍ അവര്‍ നീറുന്ന ഓര്‍മ്മയായി.
ആതുരസേവനരംഗത്ത് സേവനമനുഷ്ടിക്കുന്ന ഓരോ മലയാളികള്‍ക്കും അവരെ ഓര്‍ത്തു അഭിമാനിക്കാം, വെറും ജോലി ചെയ്തു പള്ള നിറയ്ക്കല്‍ മാത്രമല്ല, ആത്മാര്‍ഥമായ, അതിരുകള്‍ കല്പിച്ചിട്ടില്ലാത്ത വലിയ സ്നേഹം അത് ആവോളം തങ്ങളുടെ ആവനാഴിയില്‍ മരണം വരെ ഉണ്ടായിരുന്നു എന്നുള്ളത് നമ്മള്‍ മലയാളികളുടെ കൂടെ ആത്മാഭിമാനമാണ്. മറ്റുള്ളവരുടെ വേദനയും സങ്കടങ്ങളും, ചുരുങ്ങിപോകുന്ന കാലത്തില്‍ അത് നശിച്ചിട്ടില്ലാത്ത ഒരു ലോകം കാണിച്ചു തന്നതിന്, മനുഷ്യജീവന് പുല്ലുവില കല്പിക്കപ്പെടുന്ന ലോകത്ത് അതെത്രമാത്രം വിലയുള്ളതാണ് എന്ന് പഠിപ്പിച്ചു തന്നതിന്, വിനീതയും രമ്യയും ഇനി ദുഖത്തിന്റെ ഓര്‍മ്മകളാണെങ്കിലും നിങ്ങളെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു. ഒപ്പം നമ്മുടെ വ്യവസ്ഥിതി ഓര്‍ത്തു സങ്കടപ്പെടുന്നു.
121 total views, 2 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.








